റോഡിലെ കുഴി: തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം, അതിന് എല്ലാ പിന്തുണയും നൽകും: മന്ത്രി റിയാസ്

By Web TeamFirst Published Aug 18, 2022, 9:47 AM IST
Highlights

ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ

തിരുവനന്തപുരം: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന് എല്ലാ പിന്തുണയും നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്.  അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണയെന്നും റിയാസ് വ്യക്തമാക്കി. 

ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിലായിരുന്നു മിന്നൽ പരിശോധന. ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലായിരുന്ന പരിശോധന.

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പരിശോധനക്കായി വിജിലൻസും ഇറങ്ങിയത്. കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു.

കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്പിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും. രേഖളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തേക് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശം.  വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന്  വലിയ തിരിച്ചടിയാകും. ദേശീയ പാതയിലെ കുഴിയിൽ പൊതുമരാമത്ത് മന്ത്രി കേന്ദ്രത്തെ പഴിക്കുമ്പോൾ സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സംസ്ഥാന ഏജൻസി കണ്ടെത്തൽ വലിയ നാണക്കേടാകും.
 

click me!