
കൊച്ചി: കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ നിലവിൽ കക്ഷിയല്ലെന്ന് നിയമ മന്ത്രി പി രാജീവ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്തത്തോടെ ഗവർണർ സർക്കാർ പോര് പാരമ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വി സി നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്നാണ് വാദം. അതേസമയം വി സിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവന്‍റെ നിലപാട്. വി സി അടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി നിയമനം റദ്ദാക്കാനാണ് ഗവർണറുടെ നീക്കം. ഗവർണർക്കെതിരെ സിപിഎം രാഷ്ട്രീയ എതിർപ്പ് കൂടുതൽ കടുപ്പിക്കും.
Also Read: ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം; വി സി നിയമന സമിതിയുടെ ഘടന മാറ്റും
1996 ലെ കണ്ണൂർ സർവകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു. വി സി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുജിസി നിഷ്ക്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും കൂടുതൽ റിസർച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും ചാൻസലർ പരിഗണിച്ചു. അതേസമയം, ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് കണ്ണൂർ വിസി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam