
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റിപ്പോട്ടർ ടി വിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പറയാൻ ഉള്ളത്. അത് നിങ്ങൾ എല്ലാരും കേട്ടതാണെന്നും മന്ത്രി വിവരിച്ചു.
അതേസമയം രാജ്യത്താകമാനും ആവശ്യകത ഉയര്‍ന്നതോട വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ്. അതിനിടെ അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി ടെൻഡര്‍ വിളിച്ചിട്ടുണ്ട്. ഈ മാസത്തെ ഷോക്ക് അടുത്ത മാസം മുതൽ ഏൽക്കാതിരിക്കാനാണ് കൂടുതൽ വൈദ്യുതിക്ക് കെ എസ് ഇ ബി ടെന്‍ഡര്‍ വിളിച്ചത്. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍. രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്‍ഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 588 മെഗാവാട്ടിനാണ് രണ്ടു തവണയായി കമ്മീഷൻ അനുമതി നൽകിയത്. ജുലൈ വരെ രാവും പകലും അടുത്ത 200 മെഗാവാട്ടിന്‍റെ അനുമതി നൽകിയിരുന്നു. വേനൽക്കാലത്ത് വാങ്ങിയ കടം ഈ മാസത്തോടെ തീരുമെന്നതിനാൽ 250 മെഗാവാട്ട് കൂടി ഇവിടെ ഉപയോഗിക്കാമെന്നതും കെ എസ് ബി ക്ക് ആശ്വസാമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam