
ദില്ലി: സെപ്റ്റംബർ 19ഓടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യത. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുന്നുവെന്നും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വടക്കൻ തായ്‌ലൻഡിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്തിയേക്കും. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യത. ന്യൂനമർദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3–4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങിയേക്കും. തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കൻ കർണാടകയിൽ നിന്നും മാന്നാർ കടലിടുക്കിലേക്ക് തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ 2026 സെപ്റ്റംബർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 18, 19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam