
തിരുവനന്തപുരം: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാർക്‌സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടത്.
തങ്ങൾ നിയമത്തിന് അതീതരാണെന്നും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾക്ക് കഴിയുമെന്നുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണം. നിയമത്തിന്‍റെ പൂർണ്ണവും വ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാൻ കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിമാനിയും കഠിനാധ്വാനിയുമായ നവീൻബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത്, അദ്ദേഹത്തിന്‍റെ കുടുംബത്തെ എന്നെന്നേക്കുമായി തകർക്കുകയാണ് അവർ ചെയ്തത്. ആ കഷ്ടപ്പാടുകൾക്കും വേദനകൾക്കും നീതി ലഭിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
അതേസമയം കീഴടങ്ങിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. കണ്ണൂർ പൊലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യയെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ ദിവ്യയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ നീക്കം. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയതെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam