
കണ്ണൂർ : കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. കർണാടകയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി സർക്കാർ എല്ലാ ശ്രമവും നടത്തി. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തി. വൻ അഴിമതി സർക്കാർ ആയിരുന്നു ബിജെപിയുടേത്. ഇതെല്ലാം ജനങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
പ്രതിപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം. രാജ്യത്ത് ആകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ല. കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രി യെ ക്ഷണിച്ചില്ല. തെല്ലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിച്ചില്ല.
തെലെങ്കാനയിൽ തെരഞ്ഞെടുപ്പ് വരികയാണ്. അവിടെ ടിആർഎസ് ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ പാർട്ടികളെ പിന്തുണയ്ക്കയുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കർണാടകയിലെ സത്യപ്രതിജ്ഞയ്ക്ക് സിപിഎമ്മിന് ക്ഷണം കിട്ടി. കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും സിപിഎം ജനറൽ സെക്രട്ടറി പങ്കെടുക്കും. സിതാറാം യെച്ചുരി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മൗലിക അവകാശങ്ങൾ ഭീഷണിയിലാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപെടുന്നുവെന്നും നീതിന്യായ വ്യവസ്ഥകൽ പോലും സ്വാധീനിക്കപ്പെടുന്നു. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥകൽ പോലും സ്വാധീനിക്കപ്പെടുന്നു. ജനാധിപത്യത്തിനെതിരായ ആക്രമണം ചെറുത്തില്ലെങ്കിൽ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം പോലും മാറും. അദാനി 2014ൽ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 103ാം സ്ഥാനത്തായിരുന്നു. മോദി സർക്കാർ വന്ന ശേഷം മൂന്നാമത്തെ സമ്പന്നനായി അദാനി മാറി. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ ഭരിക്കുന്നത് എന്നതിന്റെ തെളിവാണ്.
അദാനിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ പാർലമെന്റിൽ അദ്ദേഹത്തിന്റെ പേര് പോലും ഉച്ഛരിക്കാൻ മോദി തയ്യാറായില്ല. നവലിബറൽ നയങ്ങൾക്കെതിരെയും വർഗീയ ശക്തിക്കെതിരെയും പോരാടാൻ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. കൃഷിക്കാരും വിദ്യാർത്ഥികളും തൊഴിലാളികളും നടത്തുന്ന സംഘടിത മുന്നേറ്റങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ തോൽപ്പിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ്. ദക്ഷിണേന്ത്യയിൽ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്ന് തെളിയിക്കുന്ന വലിയ വിജയമാണ് ഉണ്ടായത്.
Read More : 'നന്നാകില്ലെന്ന് നിരന്തരം പ്രാകി, സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തി' മതപഠനശാലയിലെ അധ്യാപിക അസ്മിയയുടെ ഉമ്മ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam