
തിരുവനന്തപുരം: കുണ്ടമൻകടവിലെ ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്‍റെ ആത്മഹത്യയില്‍ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശികളായ കൃഷ്ണകുമാർ, ശ്രീകുമാർ, സതി കുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികൾ മർദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് ശേഷം പ്രകാശ് തൂങ്ങി മരിക്കുകയായിരുന്നു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളും ചേർന്നായിരുവെന്നായി സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയത് വാര്‍ത്തിയില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് പ്രശാന്ത് കോടതിയിൽ മൊഴി മാറ്റി പറയുകയും ചെയ്തു. സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കോടതിയിൽ പ്രശാന്ത് മൊഴി നൽകിയിരുന്നു. ആശ്രമം കത്തിക്കൽ കേസ് അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് സഹോദരൻ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തൽ. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയിൽ ബിജെപി സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. മൊഴിമാറ്റത്തോടെ ബിജെപി ആരോപണം ശക്തമാക്കുകയും ചെയ്തു.
2018 ഒക്ടോബർ 27 ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.