പ്രവാസി ക്ഷേമനിധി ബോർഡിലെ കരാർ ജീവനക്കാരി ആയിരുന്നു ലിന. 68 ലക്ഷം രൂപ തട്ടിയെടുന്നുവെന്നാണ് ലിനക്കെതിരായ കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയിൽ. പ്രവാസി ക്ഷേമനിധി ബോർഡിലെ കരാർ ജീവനക്കാരി ആയിരുന്നു ലിന. 68 ലക്ഷം രൂപ തട്ടിയെടുന്നുവെന്നാണ് ലിനക്കെതിരായ കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയെന്നാണ് കണ്ടെത്തൽ. സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെൽട്രോണിൻ്റെയും പൊലീസിൻ്റെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റൻഡർ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പിന്നാലെ പ്രവാസി ക്ഷേമനിധി ബോർഡിലെ താൽക്കാലിക ജീവനക്കാരി ആയിരുന്ന ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോർഡ് അറിയിച്ചു.
ആറ്റിങ്ങൽ സ്വദേശി സുരേഷ് ബാബുവിന്‍റെ അംഗത്വത്തിൽ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെൻഷൻ നൽകിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒയുടെ ആവശ്യപ്രകാരം കെൽട്രോണും പിന്നെ പൊലീസിൻ്റെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതൽ 26.08.22വരെയുള്ള കാലയളവിൽ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തൽ വരുത്തിയത്.
പ്രവാസി ക്ഷേമ നിധി ബോർഡിനായി കെൽട്രോണാണ് സോഫ്റ്റുവയർ തയ്യാറാക്കി നൽകിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളിൽ അനർഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. സോഫ്റ്റുവയറിലെ സുരക്ഷയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെൽട്രോണിന്‍റെ കണ്ടെത്തൽ. സോഫ്റ്റുവയർ ഉപയോഗിക്കാൻ ജീവനക്കാർക്ക് പ്രത്യേക യൂസർ ഐഡിയും പാസ് വേർഡും ഓരോ അക്കൗണ്ടും പരിശോധിക്കാൻ അഡ്മിന്ട്രേറ്റർക്ക് പ്രത്യേക യൂസർ ഐഡിയും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് നൽകിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയത്.