
കാസർകോട്: കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെയാണ് കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. ഇയാൾക്ക് മർദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദനമേറ്റ പാടുകളില്ല. കൂടാതെ, ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണകാരണം അറിയാനായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ദേളി സ്വദേശിയായ 29 വയസുള്ള മുബഷിർ ഇന്നലെയാണ് മരിച്ചത്.
2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. ശരീരം തടിച്ചുചീര്‍ത്ത നിലയിലായിരുന്നുവെന്നും നീലച്ചിരുന്നുവെന്നും മര്‍ദിച്ചതായി സംശയമുണ്ടെന്നും ബന്ധുപറഞ്ഞു. തടിയൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. പൊലീസുകാര്‍ മര്‍ദിച്ചതാണെന്നാണ് സംശയിക്കുന്നതെന്നും ബന്ധു പറഞ്ഞു.