ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് വൈദികരുടെ നിവേദനം

By Web TeamFirst Published Aug 10, 2021, 6:01 PM IST
Highlights

സിനഡ് തീരുമാനം അടിച്ചേല്പിക്കരുതെന്നാണ് വൈദികരുടെ ആവശ്യം. വൈദികരുടെയും സന്യസ്ത്യരുടെയും വിശ്വാസികളുടെയും അഭിപ്രായങ്ങള്‍ മാനിക്കണം. ചിലരുടെ താല്പര്യാനുസരണം തീരുമാനം അടിച്ചേല്പിക്കുന്നത് അധാര്‍മികമെന്നും വൈദികർ അഭിപ്രായപ്പടുന്നു.


കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ മാർപ്പാപ്പയ്ക്ക് കത്ത് അയച്ചു. അമ്പത്  വർഷമായി എറണാകുളം അങ്കമാലി അതിരൂപതയിലടക്കം  തുടരുന്ന ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം.  ഇക്കാര്യം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും സീറോ-മലബാര്‍ സിനഡിനും 466 വൈദികര്‍ നിവേദനം നൽകി. 

സിനഡ് തീരുമാനം അടിച്ചേല്പിക്കരുതെന്നാണ് വൈദികരുടെ ആവശ്യം. വൈദികരുടെയും സന്യസ്ത്യരുടെയും വിശ്വാസികളുടെയും അഭിപ്രായങ്ങള്‍ മാനിക്കണം. ചിലരുടെ താല്പര്യാനുസരണം തീരുമാനം അടിച്ചേല്പിക്കുന്നത് അധാര്‍മികമെന്നും വൈദികർ അഭിപ്രായപ്പടുന്നു.

സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം കഴിഞ്ഞമാസമാണ് പുറത്തുവന്നത്. പുതിയ കുർബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകുകയായിരുന്നു. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനിൽ നിന്ന് കത്ത് അയച്ചു.

സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനമായിരുന്നു. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമായതെന്നായിരുന്നു വിലയിരുത്തൽ. 

എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിച്ച് പോന്നു. എന്നാൽ ചങ്ങനാശേരി രൂപത അൾത്താരയ്ക്ക് അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ മാറ്റമായത്. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പുതിയ ആരാധനാ ക്രമം നിലവിൽ വരുന്നതോടെ കുർബാനയുടെ ദൈർഘ്യം കുറയും. തീരുമാനം ഉടൻ നടപ്പാക്കണമെന്നാണ് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ്. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!