
തിരുവനന്തപുരം: ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നൽകിയ പരീക്ഷ റദ്ദാക്കിയ കേരള സർവകലാശാല. കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബിഎസ്‍സി ഇലക്ട്രോണിക്സ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക തന്നെ നൽകിയത് വിവാദമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പരീക്ഷ നടന്നത്.
ഈ പരീക്ഷ പൂർണമായും റദ്ദാക്കുന്നതായും പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.
'സിഗ്നൽസ് ആന്‍റ് സിസ്റ്റംസ്' പരീക്ഷ എഴുതിയവർക്കാണ് സർവകലാശാലയുടെ ഈ 'അപ്രതീക്ഷിതസഹായം' ലഭിച്ചത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്.
മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ചോദ്യപ്പേപ്പർ കൂടി അയച്ചുതരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയിൽപ്പെട്ടതും. എന്നാൽ ഇതേവരെ സർവകലാശാല വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയും പുറത്തുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam