
കൊച്ചി : കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് തീരുമാനം. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശങ്ങളിൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി. മൊഴിയെടുക്കുവാൻ പരാതിക്കാരനോട് വെള്ളിയാഴ്ച രാവിലെ 11 ന് കളമശ്ശേരി ഓഫീസിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചു. ഡി.ജി.പി അനിൽകാന്തിന് നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ഏക സിവിൽ കോഡിൽ എതിർപ്പ്, ഫാസിസത്തിലേക്കുള്ള ചുവടുവയ്‍പ്പെന്ന് എം വി ഗോവിന്ദൻ
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നും താൻ പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്ന് അതിജീവിത രഹസ്യ മൊഴി നൽകിയിരുന്നെന്നും ഗോവന്ദൻ ആരോപിച്ചിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. സുധാകരനെതിരെ പറഞ്ഞത് ദേശാഭിമാനി പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണെന്ന് എം വി ഗോവിന്ദൻ പിന്നീട് വിശദീകരിച്ചു. പരാമർശത്തിന്‍റെ പേരിൽ കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സി പി എം സംസ്ഥാന സെക്രട്ടറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam