'കലാ-സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി'; വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി

By Web TeamFirst Published Sep 17, 2021, 5:29 PM IST
Highlights

പൊതു വിദ്യാഭാസ സെക്രെട്ടറിയുടേതാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ, സെൻസറിം​ഗിനാണ് സർക്കാർ ശ്രമമെന്ന് കലാ-സാംസ്ക്കാരിക പ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു.

തിരുവനന്തപുരം: കലാ-സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കും മുമ്പ് ജീവനക്കാർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പൊതു വിദ്യാഭാസ സെക്രെട്ടറിയുടേതാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ, സെൻസറിം​ഗിനാണ് സർക്കാർ ശ്രമമെന്ന് കലാ-സാംസ്ക്കാരിക പ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു. എഴുത്തുകാരൻ സച്ചിദാനന്ദൻ അടക്കമുള്ളവർ‍ വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. 

സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സാഹിത്യ-കലാപ്രവർത്തനങ്ങള്‍ക്ക് സർക്കാർ അനുമതി ആവശ്യമാണ്. സർക്കാർ നയങ്ങള്‍ക്കെതിരെ വിമ‍ശനം ഉന്നയിക്കരുതെന്നതുള്‍പ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥർക്ക് അനുമതി കൊടുക്കുന്നത്. സർവ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതൽ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് പുറത്തുവന്നത്. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷക്കൊപ്പം സത്യവാങ്ങ്മൂലവും സൃഷ്ടിയുടെ പകർപ്പും നൽകണം. സൃഷ്ടികള്‍ പ്രസിദ്ധീകരണ  യോഗ്യമാണോയെന്ന് ഉപ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രം അനുമതി എന്നായിരുന്നു ഉത്തരവ്. 

സ്ഥലം പൊലീസ് സ്റ്റേഷനിൽ കൂടി പരിശോധന നടത്താമെന്നായിരുന്നു ഉത്തരവിനെക്കുറിച്ചുള്ള സച്ചിദാനന്ദൻെ വിമർശനം. ഇടത് അനുകൂല വിദ്യാഭ്യാസപ്രവർത്തകരടക്കം ഉത്തരവിനെ കുറ്റപ്പെടുത്തി. ഉത്തരവിറക്കാനുള്ള സാഹചര്യം വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചതുമില്ല. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉടനെയുള്ള റദ്ദാക്കൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!