നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസിറ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
പാലക്കാട്: പാലക്കാട്: പെരിങ്കന്നൂരിൽ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് 12 പേർക്ക് പരിക്ക്. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസിറ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. യാത്രകാരുമായി പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് തകർന്നു. ബസിൻ്റെ മുൻവശം ഏതാണ്ട് പൂർണ്ണമായി തകർന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ അധികൃതര്‍ നടപടി സ്വീകരിച്ചു. അമിതവേഗം തടയാൻ സ്പെഷ്യൽ ഡ്രൈവാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്‍റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് അമിത വേഗം തടയാൻ നടപടിയുമായി മോട്ടാർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
സെപ്തംബർ 6 ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശി സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്. സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. രാജപ്രഭ ബസിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായതായി സാന്ദ്ര പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.