കോടതിയോട് എന്നും ആദരവ് മാത്രം, പ്രതികരിച്ചത് വാർത്തകളോട്: കോടതി കേസ് പരിഗണിക്കുന്നതിനിടെ പ്രിയ വർഗീസ്

By Kiran GangadharanFirst Published Nov 17, 2022, 3:09 PM IST
Highlights

കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന്റെ ഫെയ്സ്ബുക് പോസ്റ്റ് പരാമർശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു

കൊച്ചി: കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ്. നിയമന കേസിൽ ഹൈകോടതി വിധി പറയുന്നതിനിടെയാണ് ഫെയ്സ്‌ബുക്ക് പോസ്റ്റുമായി പ്രിയാ വർഗ്ഗീസ് രംഗത്ത് വന്നത്. അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയ വർഗീസ് പറഞ്ഞു. താൻ ഇന്നലെ പ്രതികരിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നു. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നുവെന്നും പ്രിയ പറയുന്നു. എൻ എസ് എസിനുവേണ്ടി കക്കൂസ് വെട്ടിയാലും അഭിമാനം  മാത്രമെന്ന ഇന്നലത്തെ പോസ്റ്റ് കോടതി ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ വർഗീസ് വീണ്ടും ഫെയ്സ്ബുകിൽ പോസ്റ്റ് ഇട്ടത്.

കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന്റെ ഫെയ്സ്ബുക് പോസ്റ്റ് പരാമർശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ല. അസുഖകരമായ കാര്യങ്ങൾ സംഭവിക്കുന്നു. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോയെന്നാണ് ഹൈക്കോടതി പരിശോധിച്ചത്. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നും കേസിൽ വിധി പറയും മുൻപ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമാണ് രണ്ടാം റാങ്കുകാരനായ പ്രൊഫ ജോസഫ് സ്കറിയയുടെ ആവശ്യം. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്‍റെ  നിയമനവുമായി മുന്നോട്ട് പോകാൻ ആവുകയുള്ളൂവെന്ന്  ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസ് കോ ഓർഡിനേറ്റർ ആയി  കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന്  സിംഗിൾ ബഞ്ച് വിമർശിച്ചിരുന്നു. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും  കോടതിയെ അറിയിച്ചിട്ടുള്ളത്.അതേസമയം പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമാണ് സർവ്വകലാശാല നിലപാട്. 

click me!