
തൃശൂർ: കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെയു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ. കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. ശരിയായ നിലയിൽ തെളിവ് വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല. ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രമാണെന്നും ആർ. രവീന്ദ്രൻ പറഞ്ഞു. കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്.
ദൃക്സാക്ഷികളെ കോടതി അവിശ്വസിച്ചു. ചാൻസ് വിറ്റ്നസ് എന്നാണ് കോടതി വിലയിരുത്തൽ. തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്ന മറ്റൊരു വിചിത്രവാദവും കോടതി നടത്തി. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. സാക്ഷി മൊഴികളിൽ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകൾ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തുടർന്നാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ വി രജനീഷ് വിധി പുറപ്പെടുവിച്ചത്.
സിപിഎം നേതാവ് കെ യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു
കെ യു ബിജുവിനെ 2008 ജൂൺ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam