പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിരോധനാജ്ഞ നിലനിൽക്കെയാണ് നൂറിലധികം ആളുകൾ പങ്കെടുത്ത ജനകീയ ബാരിക്കേഡ് സംഘടിപ്പിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ നിലനിൽക്കെ കരിമണൽ ഖനനത്തിനെതിരെ ബാരിക്കേഡ് തീർത്ത് ജനകീയ സമരസമിതി പ്രതിഷേധം. കരിമണൽ കൊള്ളയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്ന ലോറികൾ തടഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിരോധനാജ്ഞ നിലനിൽക്കെയാണ് നൂറിലധികം ആളുകൾ പങ്കെടുത്ത ജനകീയ ബാരിക്കേഡ് സംഘടിപ്പിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്.
തോട്ടപ്പള്ളി സ്പിൽവേയുടെ വിവിധ ഇടങ്ങളിൽ പ്രതിഷേധക്കാർ സംഘടിച്ചു. കെഎംഎമ്മിലേക്ക് കരിമണൽ കൊണ്ടു പോകുന്ന ലോറികൾ പ്രതിഷേധക്കാർ തടഞ്ഞു. സ്പിൽവേയുടെ പലയിടത്തും പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊഴിയോട് ചേർന്ന വെള്ളത്തിലിറങ്ങിയും നേതാക്കളടക്കം പ്രതിഷേധിച്ചു. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം പൊഴി മുറിച്ച് കരിമണൽ കൊണ്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.