
തൃശൂര്‍: വൈദ്യുതി തടസം രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ കൈക്കുഞ്ഞുമായി വൈദ്യുതി ഓഫീസില്‍ എത്തി. അപ്രഖ്യാപിത പവര്‍കട്ടിന് പുറമെയാണ് തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ എരുമപ്പെട്ടി കുണ്ടന്നൂര്‍ വൈദ്യുതി ഓഫീസിലെ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടത്. തുടര്‍ന്ന് കുണ്ടന്നൂര്‍ വൈദ്യുതി ഓഫീസിന് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇവിടേക്ക് ഫോണ്‍ വിളിച്ചെങ്കിലും ഫോണെടുക്കാത്ത സ്ഥിതിയായി. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. എരുമപ്പെട്ടിയില്‍ സ്ഥിതിചെയ്യുന്ന കുണ്ടന്നൂര്‍ വൈദ്യുതി ഓഫീസിന് കീഴിലുള്ള തിച്ചൂര്‍, കരിയന്നൂര്‍,എരുമപ്പെട്ടി, കടങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് വൈദ്യുതി ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ഓഫീസില്‍ ഉണ്ടായിരുന്ന ചില ജീവനക്കാരുമായി ഇവര്‍ വൈദ്യുതിയും മുടക്കത്തെ സംബന്ധിച്ച് വാക്കു തര്‍ക്കത്തില്‍ഏര്‍പ്പെടുകയും ചെയ്തു.
സംഭവമറിഞ്ഞ് എരുമപ്പെട്ടി പൊലീസും വൈദ്യുതി ഓഫീസില്‍ എത്തി. മണിക്കൂറുകള്‍ നീണ്ട വൈദ്യുതി തടസ്സത്തിന്റെ വ്യക്തമായ കാരണം ബോധ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ജീവനക്കാര്‍. കുണ്ടന്നൂര്‍ വൈദ്യുതി ഓഫീസിലേക്ക് വൈദ്യുതി വിതരണ തടസ്സം നേരിട്ടാല്‍ രാത്രികാലങ്ങളില്‍ വിളിക്കുമ്പോള്‍ ഫോണ്‍ ജീവനക്കാര്‍ എടുക്കുന്നില്ല എന്നും അത് മാറ്റിവയ്ക്കുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ചാറ്റല്‍ മഴപെയ്താല്‍ അകാരണമായി ലൈന്‍ ഓഫ് ആക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കുണ്ടന്നൂര്‍ വൈദ്യുതി ഓഫീസില്‍ മാത്രം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി വിതരണ തടസ്സ പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നും പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതിനുശേഷമാണ് നാട്ടുകാര്‍ ഓഫീസില്‍ നിന്നും പിരിഞ്ഞു പോയത്. തിങ്കളാഴ്ച രാത്രി ഇടയ്ക്കിടെ ഉണ്ടായ അപ്രഖ്യാപിത പവര്‍കേട്ടന് ശേഷമാണ് നീണ്ട രീതിയില്‍ ഈ വൈദ്യുതി തടസ്സം ജനങ്ങള്‍ നേരിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam