
കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഡി ജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് കൊച്ചി സെൻട്രൽ സബ് ഡിവിഷൻ അറിയിച്ച്. ഇതിന് പുറമെ ബാറുകൾ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എ സി പി സെൻട്രൽ ഉത്തരവിട്ടു. പുലർച്ചെ വരെ നീളുന്ന കൊച്ചിയിലെ പാർട്ടികളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായാണ് സമയപരിധി കടുപ്പിച്ചിരിക്കുന്നത്. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.
കൊച്ചി പഴയ കൊച്ചിയല്ല എന്നത് പോലേ, രാത്രികളും പഴയതുപോലെയല്ല. സജീവമാകുന്ന ഭക്ഷണത്തെരുവകുളം രാത്രി കൂട്ടായ്മകളും വ്യാപാരങ്ങളും അനുദിനം വ്യാപിക്കുകയും വിപുലപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് അനുസൃതമായി ക്രമസമാധാന പ്രശ്നങ്ങളും കൂടുന്നു, എന്നാണ് പൊലീസ് റിപ്പോര്‍ട്ടുകൾ. ഈ സാഹചര്യത്തിലാണ് നിലവിലുള്ള നിയമം കര്‍ശനമായി പാലിക്കാൻ പൊലീസ് നിര്‍ദേശം. കൊച്ചിയിലെ ബാറുകൾ നിലവിൽ അനുവദിച്ച സമയ പരിധിയായ പന്ത്രണ്ട് മണിക്ക് തന്നെ താഴിടണം. അതിനും ഒരു മണിക്കൂര്‍ മുന്നേ തന്നെ പബ്ബുകളിലും അല്ലാത്തിടത്തുമൊരുക്കുന്ന ഡി ജെ പാര്‍ട്ടികൾ അവസാനിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. പലപ്പോഴും പുലര്‍ച്ചെ വരെ ഡി ജെ പാര്‍ട്ടികൾ നീളുന്നത് പരാതികളായി പൊലീസിന് മുന്നിൽ എത്തിയ സാഹചര്യത്തിൽ കൂടിയാണ് കര്‍ശന നിയന്ത്രണം. പൊലീസ് പിടികൂടുന്ന രാസലഹരി കേസുകളുടെ അന്വേഷണച്ചരട് ഡി ജെ പാര്‍ട്ടികളിൽ കൂടി കെട്ടുപിണഞ്ഞു കിടക്കുന്നതും കര്‍ശന നിയന്ത്രണത്തിന് വഴിവച്ചു. അവധിക്കാലമായതിനാൽ, രാത്രിയാഘോഷങ്ങളുടെ എണ്ണക്കൂടുതലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താൻ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam