രക്തം പുരണ്ട വസ്ത്രവുമായി പ്രതിപക്ഷം; ഷാഫി പറമ്പിലിനെയടക്കമുള്ളവരെ മര്‍ദ്ദിച്ചതില്‍ സഭയില്‍ പ്രതിഷേധം ശക്തം

By Web TeamFirst Published Nov 20, 2019, 9:27 AM IST
Highlights

ചോദ്യോത്തര വേള നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്നും ഇതേവിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയാണ്. 

തിരുവനന്തപുരം: കേരള സര്‍വ്വകലാശാ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ അടക്കമുളളവർക്കെതിരായ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെയും മുദ്രാവാക്യം വിളികളുടെയും ഇടയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. ചേദ്യോത്തരവേള നിർത്തി വർച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്നും ഇതേവിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

ഇതോടെ പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയാണ്. കേരളസർവകലാശാല മാർക്ക് ദാനത്തിനെതിരെ കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎ, സംസ്ഥാന പ്രസിഡന്‍റ്  കെ എം അഭിജിത്ത് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്. പി ടി തോമസ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ഇവരെ പിരിച്ച് വിടാൻ പൊലീസ് ജലപീരങ്കിയും 3 പ്രാവശ്യം കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

click me!