
ആലപ്പുഴ: മതിയായ ചികിത്സ കിട്ടാത്തതിനെ തുടർന്ന് തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതിൽ നാട്ടുകാരുടെയും ആനപ്രേമികളുടെയും പ്രതിഷേധം. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ വാസുവിന് ആനയുടെ ജഡത്തിന് സമീപത്ത് പോലും എത്താനായില്ല. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആനയ്ക്ക് പാപ്പന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതി. ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam