
ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട അനധികൃതമായി ഇടിച്ചുപൊളിച്ചു. ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതരാണ് കടയ്ക്കു മുന്നിൽ പ്രവർത്തിച്ചിരുന്ന അശോകൻ എന്ന നാട്ടുകാരന്റെ പെട്ടിക്കട ഇന്നലെ പുലർച്ചെ പൊളിച്ചു നീക്കിയത്. സംഭവത്തിൽ ജനകീയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പോലീസ് കേസെടുത്തു.
പിന്നാലെ പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചയിൽ പൊളിച്ചു നീക്കിയ കട പുനർനിർമിച്ച് നൽകാമെന്ന് ശ്രീവൽസം ഗ്രൂപ്പ് സമ്മതിച്ചു. പൊലീസ് സ്‌റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അശോകന്റെ കടയാണ് ഒറ്റരാത്രികൊണ്ട് ശ്രീവൽസം ഗ്രൂപ്പ് പൊളിച്ചു നീക്കിയത്. ശ്രീവൽസം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ മറവിലായിരുന്നു ഗുണ്ടായിസം. അശോകന് നേരിട്ട അനീതി അറിഞ്ഞ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കക്ഷിവ്യത്യാസം ഇല്ലാതെ സംഘടിച്ചു. ഒത്തുതീർപ്പ് ചർച്ചയിലാണ് അശോകന് അതേ സ്ഥലത്ത് പുതിയ കട പണി കൊടുക്കാമെന്ന് ശ്രീവൽസം ഗ്രൂപ്പ് അധികൃതർ ഉറപ്പുനൽകിയത്. അശോകന്റെ കട പൊളിക്കാൻ നേതൃത്വം നൽകിയ ചെറായി ഷാജി എന്ന ഗുണ്ടാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam