വില വർധിപ്പിക്കില്ലെന്നുള്ള വാക്കു പാലിക്കാനായതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഓണം ഫെയർ വിവരങ്ങൾ

By Web TeamFirst Published Aug 19, 2023, 1:25 AM IST
Highlights

അടുത്ത ദിവസം കൺസ്യൂമർഫെഡിന്റെ 1600 ഓണചന്തകൾ ആരംഭിക്കുകയാണ്. അതുവഴി ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും

തിരുവനന്തപുരം: ഓണം ആഘോഷമാക്കാൻ സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകളും 23 മുതൽ താലൂക്കുതല ഫെയറുകളും ആരംഭിക്കുകയാണ്. ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കും.

സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ ഓഫറുകളും ലഭ്യമാണ്. ഈ ഓണക്കാലത്ത് വിപണി ഇടപെടലിനായി 250 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങളാണ് സപ്ലൈകോ സംഭരിക്കുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണിത്. മാത്രമല്ല, ഇത്തവണ അഞ്ച് ഇനം പുതിയ ശബരി ഉൽപ്പന്നങ്ങൾ കൂടി സപ്ലൈകോ വിപണിയിൽ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വെള്ള, നീല കാർഡുടമകൾക്ക് സ്പെഷ്യലായി അഞ്ച് കിലോ അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

അടുത്ത ദിവസം കൺസ്യൂമർഫെഡിന്റെ 1600 ഓണചന്തകൾ ആരംഭിക്കുകയാണ്. അതുവഴി ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ല എന്നതായിരുന്നു.

നാളിതുവരെയും അത് പാലിക്കാൻ കഴിഞ്ഞുവെന്നതിൽ സർക്കാരിന് അഭിമാനമുണ്ട്. നിത്യോപയോഗ സാധനങ്ങൾ അമിതവിലയില്ലാതെ എല്ലാവർക്കും ലഭ്യമാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അതുവഴി ഓണക്കാലത്ത് വിലക്കയറ്റത്തെ ഒരുപരിധി വരെ പിടിച്ചു നിർത്താൻ കഴിയും എന്നും പ്രതീക്ഷിക്കുകയാണ്. സപ്ലൈകോയും കൺസ്യൂമർഫെഡും ഒരുക്കുന്ന ഓണം ഫെയറുകൾ ഉപയോഗപ്പെടുത്തണമെന്നും ഓണം ഏറ്റവും സന്തോഷത്തോടെ ആഘോഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്‍റെ പുരോഗതിയുടെ തെളിവെന്ന് പ്രധാനമന്ത്രി; രാജ്യത്തെ ആദ്യ 'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ് തുറന്നു

 

click me!