
തിരുവനന്തപുരം: വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. എസ്എഫ്ഐ നേതാക്കളായിരുന്നവർ പ്രതികളായ കേസിലെ കുറ്റപത്രമാണ് കോടതി മടക്കിയത്.
പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തർക്കുന്നതായിരുന്നു എസ്എഫ്ഐ നേതാക്കള്‍ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലൈയിൽ നടന്ന സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവർക്ക് ലഭിച്ചത് ഉയർന്ന റാങ്കായിരുന്നു. ഒന്നും രണ്ടും 28 ആം റാങ്കുമായിരുന്നു പ്രതികള്‍ക്ക് കിട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈടെക് കോപ്പിയടി പുറത്തായത്.
പരീക്ഷ എഴുതിയവർ കെട്ടിയിരുന്ന സ്മർട്ട് വാച്ച് വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവർ ചേർന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാർട്ട് വാച്ചിലേക്ക് അയച്ചു.
പരീക്ഷ ഹാളിൽ ജോലി ചെയ്കിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയാക്കിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇവരുടെ പേര് ഒഴിവാക്കി. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. മുൻ എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ കേസിൽ അന്വേഷണമെല്ലാം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫൊറൻസിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലീസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറൻസിക് ഫലങ്ങള്‍ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരൻ ഗോകുലിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നൽകുന്നത് വൈകിപ്പിച്ചു. കുറ്റപത്രം നീട്ടികൊണ്ടുപോകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ മാസം പ്രോസിക്യൂഷൻ അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതാണ് ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam