
തിരുവന്തപുരം: പി എസ് സിയുടെ പേരിലെ നിയമന തട്ടിപ്പിൽ മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേത്തി കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു പ്രതിയായ കോട്ടയം സ്വദേശിനി ജോയിസി ജോർജും പിടിയിലായി. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണ് കോട്ടയത്ത് നിന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ പി എസ് സി ഉദ്യോഗസ്ഥ എന്ന പേരിൽ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചതാണ് കേസിന് ആധാരമായ സംഭവം. കോട്ടയം സ്വദേശിനി ജോയിസി ജോർജായിരുന്നു പി എസ് സി ഉദ്യോഗസ്ഥ എന്ന പേരിൽ ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. ഒന്നാം പ്രതി രാജലക്ഷ്മിയുടെ അടുത്ത കൂട്ടാളിയാണ് ഇവർ.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു സ്ഥാപനം പൊലീസ് ബാന്‍റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയിൽ ആവശ്യപ്പെടുന്ന പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി എഴുതി നൽകുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് 3000 മുതൽ 5000 രൂപവരെ ഇവർ കൈപ്പറ്റുന്നു. ജീവൻ സംഗീത് മ്യൂസിക് അക്കാദമി എന്ന സ്ഥാപനം നൽകുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെ ജില്ലാ രജിസ്ടാർ ഓഫീസിൽ അറ്റസ്റ്റ് ചെയ്ത് നൽകുകയും ചെയ്യും.
പൊലീസ് സേനയുടെ ഭാഗമായ ബാന്‍റ് സംഘത്തിൽ ചേരാനാണ് പിഎസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങള്‍ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളോട് ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പിഎസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല. പിഎസ്സിയുടെ ഈ പഴുത് മുതലാക്കിയാണ് വ്യാപക തട്ടിപ്പ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam