
തിരുവനന്തപുരം: ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ കൊള്ളയും പണപ്പിരിവുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അമേരിക്കയിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരിൽ പ്രവാസികളെ സി പി എം വൻതോതിൽ കൊള്ളയടിച്ചെന്നും അഭിപ്രായപ്പെട്ട സുധാകരൻ, ലോക കേരള സഭയുടെ കണക്കുകൾ ജനങ്ങളുടെ മുന്നിൽ അടിയന്തരമായി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രി ലോകം ചുറ്റുന്നത് ധൂർത്തും അഴിമതിയും ആണെന്നും കെ പി സി സി പ്രസിഡന്‍റ് വിമർശിച്ചു.
സുധാകരന്‍റെ വാക്കുകൾ
സംഭരിച്ച നെല്ലിന്റെ പണം നല്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തും അഴിമതിയുമാണ്. സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആര്‍ക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പില്‍ വയ്ക്കണം. ലോക കേരളസഭയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരില്‍ വന്‍തോതിലാണ് പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകള്‍കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകള്‍ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാല്‍പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam