ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി പിണറായി വിജയന് ലഭിച്ചിരിക്കുകയാണെന്ന് പിടി തോമസ്

By Web TeamFirst Published Apr 1, 2020, 12:38 PM IST
Highlights

ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അത്തരം തമാശകളിൽ നിന്ന് പൂർണമായും പിൻമാറണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊച്ചി:  ഏപ്രില്‍ ഫൂള്‍ സംബന്ധിച്ച തമാശകളും മറ്റും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് പിടി തോമസ് രംഗത്ത് എത്തിയത്. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ് എന്നാണ് പിടി തോമസിന്‍റെ കുറിപ്പ് തുടങ്ങുന്നത്.

ഇന്നലെ നടത്തിയ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ഏപ്രിൽ ഒന്ന് ആളുകൾ  തമാശയ്ക്കു വേണ്ടി പരസ്പരം പറ്റിക്കലുകൾ നടത്തുന്ന ദിവസമാണ്. എന്നാൽ ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അത്തരം തമാശകളിൽ നിന്ന് പൂർണമായും പിൻമാറണം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിടിതോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

 

ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്.
നിർദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി.

കൊറോണയ്ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടിൽ നിലവിലുണ്ടല്ലോ...
അപ്പോൾ ആരെങ്കിലും ഏപ്രിൽ ഫൂളിന്റെ മറവിൽ കൊറോണ വ്യാപനം നടത്താൻ എന്തെങ്കിലും പറഞ്ഞാൽ നടപടി എടുക്കാൻ ഇപ്പോൾ തന്നെ നിയമം ഉണ്ട്.

കൊറോണ സംബന്ധിച്ച് ഭയാശങ്കകൾ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതിൽ രണ്ടഭിപ്രായം ഇല്ല.
എന്നാൽ ഇതിന്റെ മറപിടിച്ചു ജനങ്ങൾ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമർശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകും.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് മാർച്ച് 26 ന് ദേശാഭിമാനി പത്രത്തിൽ മന്ത്രി കെ ടി ജലീൽ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ ഭീഷണി സ്വരം.
മാധ്യമം ദിനപത്രത്തിൽ രാമേട്ടൻ എന്ന വേണുവിന്റെ പോക്കറ്റ് കാർട്ടൂണിൽ ചെഗുവേരയെക്കുറിച്ചുണ്ടായ പരാമർശനത്തി-
നെതിരെയാണ് ജലീലിന്റെ മുന്നറിയിപ്പ്

"കാർട്ടൂണിൽ ഒളിപ്പിച്ച ഇരട്ടത്താപ്പ് "
എന്ന ജലീലിന്റെ ലേഖനത്തിലെ ഭീഷണിയുടെ സ്വരം ഉള്ള മുന്നറിയിപ്പുകൾ താഴെ ചേർക്കുന്നതാണ്...
കാർട്ടൂണുകളുടെ പേരിൽ നിരവധി കലാപങ്ങളും, മനുഷ്യക്കുരുതിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത് അത്ര പെട്ടന്ന് നമുക്ക് മറക്കുവാൻ കഴിയില്ല".
ഇതാണ് ജലീൽ നൽകുന്ന അപായകരമായ മുന്നറിയിപ്പ്.

കൊറോണ കാലത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തലനീട്ടൽ ആരും കണ്ടില്ലെന്നു നടിക്കരുത്.
ഇപ്പോൾ ആണോ ഇതു പറയേണ്ടത് എന്ന് സംശയിക്കുന്നവരോട്...
ഇപ്പോഴാണോ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് എന്നുകൂടി ആലോചിക്കുക.

വൽക്കഷ്ണം

കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാഹിത്യകാരന്മാർ, കലാകാരൻമാർ (ക്ഷേത്ര കലാകാരൻമാർ അടക്കം ) സാംസ്‌കാരികപ്രവർത്തകർ, നാടകപ്രവർത്തകർ, നാടോടി നൃത്ത സംഘങ്ങൾ, സാമ്പത്തിക ഭദ്രത ഇല്ലാത്ത സിനിമ പ്രവർത്തകരടക്കം പതിനായിരക്കണക്കിന് കലസാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന പ്രയാസം അനുഭവിക്കുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രഖ്യപിക്കാനും സർക്കാർ തയ്യാറാകണം.

രോഗികൾക്ക് മദ്യം നൽകാൻ കാണിക്കുന്ന ശുഷ്‌കാന്തിയെങ്കിലും ഇവർക്ക് വേണ്ടി കൂടി കാണിച്ചാൽ ഉചിതമായിരുന്നു.

click me!