
കോട്ടയം: പാലാ നഗരസഭയുടെ ഭരണം നേടാൻ സ്വതന്ത്രരുടെ പിന്തുണ തേടി മുന്നണികൾ. നഗരസഭയിൽ നിർണായകമാകുക പുളിക്കകണ്ടം കൗൺസിലേഴ്സിന്‍റെ തീരുമാനമാണ്. ഒരു കുടുംബത്തിൽ നിന്നുള്ള മൂന്ന് കൗൺസിലേഴ്സ് ആരെ പിന്തുണക്കും എന്നതിൽ ആകാംക്ഷ തുടരുകയാണ്. ഇരു മുന്നണികളും പിന്തുണ ആവശ്യപ്പെട്ടെന്ന് സ്വതന്ത്ര കൗൺസിലർ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർക്ക് പിന്തുണ കൊടുക്കണം എന്നതിൽ തീരുമാനം എടുത്തിട്ടില്ല.
നാടിന് ഗുണകരമായ തീരുമാനമെടുക്കുന്ന സംവിധാനവുമായി സഹകരിക്കും. തെരഞ്ഞെടുപ്പിൽ തള്ളിപ്പറഞ്ഞവർ പിന്തുണ തേടിയിട്ടുണ്ട്. രാഷ്ട്രീയ മര്യാദ കാണിക്കാതെ വ്യക്തിപരമായ അധിക്ഷേപിച്ചവർ വരെ ഇപ്പോൾ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തിലെ സർവ്വ മാന്യതയും മറന്നവർ ഇപ്പോൾ പിന്തുണയ്ക്ക് വേണ്ടി എത്തുന്നുണ്ട്. ആരെ പിന്തുണയ്ക്കണം എന്നതിൽ മുൻകാല അനുഭവങ്ങൾ എല്ലാം പരിഗണിക്കും. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഞങ്ങൾ മുന്നോട്ടുവെക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നവർക്കൊപ്പം മാത്രം യോജിക്കുമെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളുടെ അഭിപ്രായം തേടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നു.
പാലാ നഗരസഭയിലെ വോട്ട് എണ്ണി തീർന്നപ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ അഞ്ച് സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന പി വി സുകുമാരൻ നായർ പുളിക്കക്കണ്ടത്തിലിന്‍റെ മക്കളാണ് ബിനുവും ബിജുവും. ബിനുവിന്‍റെ മകളാണ് ദിയ. പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം എൽഡിഎഫ് നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു.
ഒമ്പതാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതയായി മായ രാഹുലും ജയിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് മുന്നണികൾ. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ കൃത്യമായൊരു തീരുമാനത്തിലേക്ക് പുളിക്കക്കണ്ടം കുടുംബം എത്തിയിട്ടില്ല. ബിനു പുളിക്കകണ്ടവും ജോസ് കെ മാണിയും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇടത് സ്ഥാനാർത്ഥിയായി ബിനുവിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ ജോസ് കെ മാണിയായിരുന്നു എതിർത്തത്.
പുളിക്കക്കണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കോൺഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തോടൊപ്പം നിൽക്കാനാണ് സാധ്യത. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷ ആക്കാമെന്നുള്ള ഉറപ്പിലാകും പുളിക്കകണ്ടം കുടുംബം കൈകൊടുക്കുക. ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം നൽകാൻ യുഡിഎഫ് തയാറാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam