ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക'

Published : Aug 21, 2026, 04:38 PM IST
pc vishnunadh

Synopsis

പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും അറിയിച്ചു

ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക' എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു. ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കുമെന്നും പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ കുറിപ്പ്

ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്.

ആ വിവാദത്തിന് ഇടയാക്കിയ പരാമർശം ഞാൻ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനിൽ നിന്നും അത്തരം ഒരു പരാമർശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ല; എതിർക്കപ്പെടേണ്ടതുമാണ്.

കാലാകാലങ്ങളായി പരിഷ്കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാർ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകൾ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമർപ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.

കേരളത്തിൽ മാത്രമുള്ളതല്ല പുലിക്കളി കൂടി എന്നോർക്കുക.തമിഴ് നാട്ടിലെ പുലിയാട്ടം, കർണാടകയിലെ ഹുലി വേഷ, ഒഡീഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികൾ രാജ്യത്തുണ്ട്.

വിയറ്റ്നാമിൽ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയിൽ ചൈനയിലും സിംഹ നൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു. തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാൻ. മെക്സികോയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയിൽ പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.

ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്കാരിക- ടൂറിസം വകുപ്പുകൾ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും.

പുലിക്കളിക്ക് ഈ വർഷം മുതൽ സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു.

പുലിക്കളിക്കാരോടാണ്,

നിങ്ങൾ പുലികളാണ് ചുവടുകൾ തുടരുക...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുറവൂരിൽ വൻ കഞ്ചാവ് വേട്ട; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ
'പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാര്‍'; കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ