നടിയെ അക്രമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി എന്ന യുവതിയുമായി പൾസർ സുനി സംസാരിച്ചു, ഇവരെ സാക്ഷിയാക്കിയില്ല; പ്രൊസിക്യൂഷന് വിശദീകരണമില്ലെന്ന് കോടതി

Published : Dec 15, 2025, 06:02 AM IST
Pulsar Suni

Synopsis

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ട വിധിയിൽ പ്രോസിക്യൂഷന് രൂക്ഷ വിമർശനം. പൾസർ സുനി സംസാരിച്ച ശ്രീലക്ഷ്മിയെ സാക്ഷിയാക്കാത്തതും 'മാഡം' ആരാണെന്ന് വ്യക്തമാക്കാത്തതും ഉൾപ്പെടെയുള്ള വീഴ്ചകൾ കോടതി എണ്ണിപ്പറഞ്ഞു. 

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി. ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് നിർണായകമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്. ദിലീപടക്കമുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കുമപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷൻ വീഴ്ചകൾ വിശദീകരിക്കുന്നത്.

ക്വട്ടേഷൻ കൊടുത്ത മാഡം എന്നൊരാൾ ഉണ്ടോ എന്നുപോലും കോടതിമുറിയിൽ കൃത്യമായ ഉത്തരം നൽകാനായില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വാസ യോഗ്യമല്ല എന്നുതന്നെയാണ് വിധി ന്യായത്തിലുള്ളത്. സ്ത്രീ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോൾ ഒന്നാം പ്രതി പൾസർ സുനി നടിയോട് പറഞ്ഞത്. ഇങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് ആയില്ലെന്നും കോടതി വ്യക്തമാക്കി.

ദീലിപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽവെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി. അവിടെനിന്ന് പണവും വാങ്ങിപ്പോകുന്ന പൾസർ സുനിയെ കണ്ടെന്നും മൊഴിയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുളള ബന്ധം പരമ രഹസ്യമായിരുന്നെന്നാരോപിക്കുന്ന പ്രോസിക്യൂഷൻ തന്നെയാണ് ദിലീപിന്‍റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടതെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും മൊബൈലും ഫോണും സൂക്ഷിക്കാൻ ദിലീപും കാവ്യാ മാധവനും ചേർന്ന് ബാങ്ക് ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണവും കോടതി തളളിക്കളഞ്ഞു. വെറുമൊരു ആരോപണത്തിനുമപ്പുറത്ത് തെളിവിന്‍റെ തരിമ്പ് പോലുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ പൾസർ സുനി പറഞ്ഞ മാഡത്തെപ്പറ്റി അന്വേഷിച്ചതാണെന്നും അതിൽ യാതൊരു വസ്തുതയുമില്ലെന്ന് ബോധ്യപ്പെട്ടിരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. വിചാരണ കോടതി എത്തിച്ചേർന്ന കണ്ടെത്തലുകൾ ശരിയല്ലെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ കൃത്യമായി ധരിപ്പിക്കുമെന്നും പ്രൊസിക്യൂഷൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കനത്ത തിരിച്ചടി എങ്ങനെ? വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്, സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന് നി​ഗമനം