
രാഷ്ട്രീയ കോളിളക്കങ്ങളൊന്നും ഉണ്ടാക്കുന്ന മണ്ഡലമല്ല പുനലൂർ നിയമസഭ മണ്ഡലം. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പുനലൂർ, കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പുനലൂർ മുൻസിപ്പാലിറ്റിയും ചുറ്റുമുള്ള കാർഷിക-വനയോര പഞ്ചായത്തുകളും ചേരുന്ന മണ്ഡലം. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പുനലൂർ. 1082ലും 1984ലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും 1991ൽ കോൺഗ്രസും ജയിച്ചിട്ടുണ്ട്. മറ്റ് മുഴുവൻ തെരഞ്ഞെടുപ്പിലും സിപിഐ ആണ് വിജയിച്ചു കയറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം മണ്ഡലം നിലനിർത്തിയത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ പിഎസ് സുപാൽ 80,428 വോട്ടുകൾ നേടി വലിയ വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ അബ്ദു റഹ്മാൻ രണ്ടത്താണിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രണ്ടത്താണിക്ക് 43,371 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 37,057 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് പിഎസ് സുപാൽ നേടിയത്. ബിജെപി സ്ഥാനാർത്ഥി ആയൂർ മുരളി 20,069 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.
സംഘടനാപരമായി ബിജെപി പുനലൂർ മണ്ഡലത്തിൽ സജീവമാണ്. എന്നാൽ പ്രധാന പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിക്ക് മണ്ഡലത്തില നിശ്ചിത വോട്ട് ബാങ്ക് ഉണ്ട്. എങ്കിലും നിലവിൽ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനൊന്നും വളർന്നിട്ടില്ല. സംഘടനാ പിന്തുണയ്ക്കൊപ്പം വ്യക്തിപരമായ വിശ്വാസ്യതയും ഉള്ള നേതാക്കളെയാണ് പുനലൂർ ഇഷ്ടപ്പെടുക എന്നാണ് മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എടുത്തു കാണിക്കുന്നത്.
2011ലെ നിയമസഭ തെരെഞ്ഞടുപ്പിൽ കെ രാജുവാണ് സിപിഐക്കുവേണ്ടി മത്സരിച്ചത്. അദ്ദേഹത്തിന് 72,648 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. കോൺഗ്രസിൻ്റെ ജോൺസൺ എബ്രഹാമിന് 54,643 വോട്ടുകളും ലഭിച്ചു. 18,005 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ രാജു നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പിലും സിറ്റിങ് എംഎൽഎ ആയിരുന്ന കെ രാജു തന്നെയാണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിച്ചത്. യുഎഡിഎഫ് ലീഗ് സ്ഥാനാർഥിയെയായിരുന്നു നിർത്തിയത്. ലീഗിനുവേണ്ടി മത്സരിച്ച യൂനൂസ് കുഞ്ഞിന് 48,554 വോട്ടുകളായിരുന്നു നേടിയത്. 2021ൽ സിപിഐക്കുവേണ്ടി പിഎസ് സുപാലായിരുന്നു മത്സരിച്ചത്. ലീഗിൻ്റെ അബ്ദറഹിമാൻ രണ്ടത്താണിയുമായിട്ടായിരുന്നു മത്സരം. 2021ലെ തെരഞ്ഞെടുപ്പിൽ 37,057 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു പിഎസ് സുപാൽ വിജയിച്ചത്.
ഇത്തവണ സിപിഐക്കുവേണ്ടി രംഗത്തിറങ്ങുന്നത് അജയപ്രസാദ് സി ആണ്. മുസ്ലീം ലീഗിലെ നൗഷാദ് യൂനൂസ് ആണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ലീഗിന് സീറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ ലീഗിന് സീറ്റ് കൊടുത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സഞ്ജയ് ഖാൻ വിമതനായി മത്സരിക്കാൻ തയ്യാറായിരുന്നു. എന്നാൽ പിന്നീട് എഐസിസി നേതൃത്വം ഇടപെട്ടതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
വൈവിധ്യമാർന്ന സാമൂഹിക ഘടനയുള്ള മണ്ഡലമാണ് പുനലൂർ. ഹൈന്ദവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇവിടെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളും നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. മതസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, യൂണിയനുകൾ, വ്യാപാരി സംഘടനകൾ എന്നിവ വഴി സാമൂഹിക സ്വത്വങ്ങൾ ജനജീവിതത്തിൽ ലയിച്ചു കിടക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും കടുത്ത വോട്ട് ബാങ്കുകളായി മാറാറില്ല എന്നാണ് മുൻ കാലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ കരുത്തിനൊപ്പം തന്നെ നേതാവിന്റെ വ്യക്തിപരമായ വിശ്വാസ്യതയും സ്ഥിരതയും വോട്ടുകളെ സ്വധീനിക്കുന്ന മണ്ഡലം കൂടിയാണ് പുനലൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam