
പുതുപ്പള്ളി: നാളെ(08/09/2023) കാലത്ത് എട്ട് മണിയാകുമ്പോള്‍ കോട്ടയം ബസേലിയസ് കോളേജിലെ അടച്ചിട്ട മുറികള്‍ തുറക്കും. കേരള രാഷ്ട്രീയത്തിലെ മഹാമേരുക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയുടെ ഒഴിച്ചിട്ട പുതുപ്പള്ളി കസേരയില്‍ നിന്ന് ആര് നിയമസഭയിലെത്തും എന്ന ആദ്യ സൂചനകള്‍ പിന്നാലെ വന്നുതുടങ്ങും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എണ്ണുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ബസേലിയസ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കോട്ടയം ബസേലിയസ് കോളേജില്‍ ആരംഭിക്കുക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്‌മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ആകെയുള്ള 20 കൗണ്ടിംഗ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് ബസേലിയോസ് കോളേജില്‍ വോട്ടെണ്ണല്‍ നടക്കുക.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും എന്‍ഡിഎയുടെ ജി ലിജിന്‍ ലാലുമാണ് സ്ഥാനാര്‍ഥികള്‍. പേരിനെങ്കിലും എഎപിക്കും സ്ഥാനാര്‍ഥിയുണ്ട് ഇവിടെ. കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ജെയ്‌ക്കിനെതിരെ ഉമ്മന്‍ ചാണ്ടി നേടിയത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഏറെ ഉയര്‍ത്താമെന്ന് ചാണ്ടി ഉമ്മന്‍ കണക്കുകൂട്ടുന്നു. ഉപതെരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്‌തു എന്നാണ് കണക്ക്.
Read more: വോട്ട് കൂടുമോ കുറയുമോ; പുതുപ്പള്ളിയില്‍ ബിജെപിക്ക് എന്താകും വിധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam