
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 7.32% ശതമാനം പോളിംഗാണ് നടന്നത്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്. അതേസമയം, അയർക്കുന്നം സര്‍ക്കാര്‍ എൽ പി സ്കൂളിലെ പത്താം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് അര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. യന്ത്രത്തകരാര്‍ മൂലമാണ് പത്താം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയത്. വാകത്താനെ ജിഎൽ പി സ്കൂളിലെ 163-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രവും തകരാറിലായിരുന്നു. ഉടന്‍ തന്നെ പുതിയ യന്ത്രം എത്തിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
12926 പേരാണ് മണ്ഡലത്തില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. 7183 പുരുഷന്മാരും 5743 സ്ത്രീകളും ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam