
കൊച്ചി: പുതുവൈപ്പിൽ എൽപിജി ടെർമിനൽ നിർമാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രണ്ടര വർഷമായി നിർമാണം മുടങ്ങിയിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാനായത്. ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചത്.
പുതുവൈപ്പിലെ ജനങ്ങളുമായി ഒത്തുതീർപ്പിലെത്താൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംസ്ഥാന സർക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാർഗ്ഗം എൽപിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ജനവാസ മേഖലയിൽ പദ്ധതി വരുന്നതിനെതിരെ ജനങ്ങൾ രംഗത്ത് വരികയായിരുന്നു.
ഒൻപത് വർഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ കനത്ത നഷ്ടമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയിൽ നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചത്. അർധരാത്രി കഴിഞ്ഞ് രണ്ട് മണിയോടെയാണ് ജില്ലാ കളക്ടർ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam