
മലപ്പുറം : ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തിൽ. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിൽ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതിൽ ആകാംക്ഷ. നിലവിൽ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കുന്ന അൻവറിന്റെ പരാമർശങ്ങളിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയിലാണ്. അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. നേരത്തെ, ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിലും കോൺഗ്രസിന് അതൃപ്‌തിയുണ്ട്. അൻവർ യുഡിഎഫിന്റെ വിജയം ഉറപ്പാക്കി കരുത്ത് തെളിയിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പിണറായിസത്തിന്‍റെയും മരുമോനിസത്തിന്റെയും അവസാനമാകും
ഈ ഉപതെരഞ്ഞെടുപ്പെന്നാണ് അൻവറിന്റെ പ്രഖ്യാപനം.
അപ്രതീക്ഷിതമായി എംഎൽഎ സ്ഥാനം രാജിവെച്ച അൻവറിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് തെളിയിക്കാൻ ഇടതു മുന്നണി തോൽക്കുകയും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും വേണം. പിണറായി ഭരണത്തിനും പൊലീസിനും എതിരെ ആരോപണങ്ങളുമായി അൻവർ മുന്നിലുണ്ട്. നിലവിൽ നടത്തുന്ന വിലപേശലിലൂടെ മുന്നണിയിലെ കസേരയും നിയമസഭ സീറ്റുകളുമാണ് അൻവറിന്റെ ലക്ഷ്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam