
മലപ്പുറം: സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. താനും തൻ്റെ പാർട്ടിയും എന്ത് വില കൊടുത്തും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുമെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ ഒരു ഉപാധിയും വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മാത്രം നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീ പദ്ധതിയിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് സർക്കാരിൽ നിന്ന് താൻ ഇറങ്ങി വരാനുണ്ടായ ഓരോ കാരണവും അടിവരയിടുകയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് വർഗീയവത്കരണമാണ് സിപിഎം നടത്തുന്നത്. ഒരു ബജറ്റിൻ്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്ക് വേണ്ടിയാണ് കേരളത്തിൻ്റെ മതേതരത്വം വിറ്റു തുലച്ചത്. എന്തിനാണ് മുഖ്യമന്ത്രി ദില്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്? ദില്ലിയിലെ ഓഫീസിൽ വച്ചല്ല, ആഭ്യന്തര മന്ത്രിയുടെ വസതിയിലായിരുന്നു സൽക്കാരം. ആർഎസ്എസുമായും ബിജെപിയുമായും പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.