
ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണമുയർത്തി പി.വി അൻവർ. ഏറനാട്ടിൽ 25 ലക്ഷം രൂപ വാങ്ങി സീറ്റ് സിപിഐ നേതൃത്വം മുസ്‌ലിം ലീഗ് വിറ്റുവെന്നും രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എൽഡിഎഫ് ധാരണയിൽ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് മുസ്‌ലിം ലീഗ് തൻ്റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. സിപിഐ കൈക്കൂലി വാങ്ങി തനിക്കുള്ള പിന്തുണ പിൻവലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22000 വോട്ടിനാണ്. വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. ഇടത് സ്ഥാനാർത്ഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ തന്നോട് പരാതി പറഞ്ഞു. താൻ അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്. എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം ഏറനാട്ടെ സ്ഥാനാർത്ഥിയെ എപി സുന്നി വിഭാഗം നിർദ്ദേശിച്ചതാണെന്ന് കീഴ് ഘടകങ്ങളോട് പറഞ്ഞു. ഇക്കാര്യം എപി വിഭാഗം പിന്നീട് നിഷേധിച്ചതാണെന്നും അൻവർ പറഞ്ഞു. ഒപ്പം താൻ ഉന്നയിച്ച ആരോപണത്തിന് ബിനോയ് വിശ്വം മറുപടി പറയണമെന്നും അല്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ വയനാട്ടിൽ നിന്നു വ്യാപകമായി പണം പിരിച്ചുവെന്നും അതിൽ ഒരു രൂപ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്ത് ആദ്യ ഘട്ടത്തിൽ കൊടുത്തില്ലെന്നും അൻവർ ആരോപിച്ചു. പാർട്ടിയെ വിറ്റ് ജീവിക്കുന്നവരാണ് സിപിഐ നേതാക്കൾ. കെ രാജൻ, സുനീർ തുടങ്ങിയവരാണ് വ്യാപകമായി പണം പിരിച്ചത്. ഭൂമി തരം മാറ്റത്തിൻ്റെ മറവിൽ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എത്ര തരം മാറ്റി എന്ന് അറിയണം. ഈ വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് സിപിഐ നേതാക്കളെ വെല്ലുവിളിക്കുന്നു. തെളിവ് സഹിതം ആളുകളെ കൊണ്ടുവരുമെന്നും അൻവർ വ്യക്തമാക്കി.
സഖാവ് പിണറായി വിജയന്റെ നേരെ അനിയനാണ് ബിനോയ് വിശ്വമെന്നും അൻവർ പരിഹസിച്ചു. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തിയിലില്ല. സിപിഐ നേതാക്കൾ കാട്ടുകള്ളൻമാരാണ്. സിപിഎമ്മുമായി തനിക്ക് പിണക്കമില്ലെന്നും അൻവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam