
പമ്പ: ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. തീര്‍ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 16 ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് പമ്പയില്‍ മന്ത്രി എത്തിയത്. ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യം. 450 കോടിയോളം രൂപയുടെ ശബരിമല പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുന്‍ വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാകും. റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, സ്പീഡ് ബ്രേക്കര്‍, റിഫ്‌ലക്ടറുകള്‍, സൂചന ബോര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും. പൊതുമരാമത്ത്, എന്‍ എച്ച്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപണികളും മണ്ഡലകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും പി കെ ബഷീർ അറിയിച്ചു. പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. തീര്‍ഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എം എല്‍ എമാരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. പ്രവൃത്തികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പമ്പയില്‍ യോഗം ചേര്‍ന്നത്. ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിനു മുന്നോടിയായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പ് മുതല്‍ പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോപ്പ് വേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു.
എം എല്‍ എമാരായ പഴകുളം മധു, കെ യു ജനീഷ് കുമാര്‍, സി വി ശാന്തകുമാര്‍, റോണി കെ ബേബി, എം ജെ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ല കളക്ടര്‍ എ നിസാമുദ്ദീന്‍, പൊതുമരാമത്ത് അഡിഷണല്‍ സെക്രട്ടറി വി ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam