
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഓ എം. ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ് ബി ഐയുടേയും കനറാ ബാങ്കിന്റേയും കൊടുവള്ളി ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഷുഹൈബിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. കൊടുവള്ളി എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ 24 ലക്ഷത്തോളം രൂപയാണുള്ളത്. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ കാര്യമായ തുകയില്ലെങ്കിലും കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈരണ്ട് അക്കൗണ്ടുകളുമാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കാനിരിക്കേയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ക്ക് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇവരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. രണ്ടു പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണ സംഘം പിടിച്ചെടുത്ത ഷുഹൈബിന്‍റെ മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം അന്വേഷണത്തിന് നിര്‍ണായകമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam