
കൊച്ചി: ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലില്‍ എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബ്. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഒപ്പം ഈ മാസം 25 വരെ അറസ്റ്റ് പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശവും നല്‍കി. ഇതോടെയാണ് രാവിലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഷുഹൈബെത്തിയത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് പറഞ്ഞ് ഷുഹൈബ് ക്രൈംബ്രാഞ്ചിന‍്റെ മുന്നിലേക്ക്..
ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന മൊഴി ചോദ്യം ചെയ്യലില്‍ ഉടനീളം ഷുഹൈബ് ആവര്‍ത്തിച്ചു. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പങ്കില്ല.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു..ഷുഹൈബിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. നേരത്തെ അറസ്റ്റിലായ എം എസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ഷുഹൈബാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നായിരുന്നു മൊഴി നല്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam