
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിയെ തിരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായി ഐ ഗ്രൂപ്പ് രംഗത്തെത്തി. പ്രതിപക്ഷനേതാവിനെ എഴുതിത്തള്ളാൻ ആകില്ലെന്ന് ഐഎൻടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'ഇടത് മുന്നണിയെ നഖശിഖാന്തരം എതിർത്ത നേതാവാണ് ചെന്നിത്തല. കെ കരുണാകരന് ശേഷം സഭയിൽ എൽഡിഎഫിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ റോൾ അത്ഭുതകരമായി നിർവഹിച്ചു'. ചെന്നിത്തലയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലയിൽ നിന്നും ഐൻടിയുസിക്ക് പ്രാതിനിധ്യം വേണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പരാജയപ്പെട്ടത് തൊഴിലാളികളുടെ ശക്തി അറിയാത്തതുകൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
അതേ സമയം അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അംഗങ്ങളുടെ കാര്യത്തിൽ കോൺഗ്രസിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണ്. ഇതിൽ അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു. 23ന് കേരളത്തിലെത്തുന്ന എഐസിസി ജന. സെക്രട്ടറി അശോക് ഗെഹ്‍ലോട്ടിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് ഹൈക്കമാന്‍റ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam