
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ അറസ്റ്റിനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. പൊലീസ് നടത്തിയത് പട്ടി ഷോയെന്നാണ് ശ്രീലേഖയുടെ അധിക്ഷേപം. ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു. ഭരണം മാറിയിട്ടും പൊലീസ് സിപിഎമ്മിന്റെ അടിമകളെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആര്‍ ശ്രീലേഖയുടെ പോസ്റ്റ്
വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ എങ്ങനെ ഗുണ്ടയായി?
കഴിഞ്ഞ 10 വർഷത്തെ CPM ദുർഭരണത്തിൽ കേരളത്തിൽ ആകെ State sponsored ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം CPM നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് CPM കാർക്ക് വലിയ തിരിച്ചടിയായി. 25 വാർഡ് ഉള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 എണ്ണം BJP യും 9 എണ്ണം കോൺഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള CPM ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകൾ?
കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ CPM പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.
ജൂൺ 9 രാതി 9 മണിക്ക് CPM നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയത്. KAAPA പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു platoon സായുധ പോലീസുമായി 2 വാഹനത്തിൻറെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ cheap ഹീറോയിസം കാണിച്ച SHO വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുൻപ് CPM സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽ നിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും adv V K Prasanth നെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ.
ഇതൊന്നും ഇപ്പോഴും CPM വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല.
അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam