
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്‍റെ കത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അതൃപ്‌തി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നൽകിയ സാഹചര്യം അന്വേഷിക്കും. സുഗതന്റെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കണം എന്നായിരുന്ന ആഭ്യന്തര വകുപ്പിന്‍റെ കത്ത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്‍റെ കത്ത് കൗണ്‍സില്‍ യോഗത്തില്‍ ആയുധമാക്കിയിരുന്നു.
സ്വതന്ത്രന്‍റെ പിന്തുണയോടെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാണ് ബിജെപി അയോഗ്യത ഭീഷണി ഒഴിവാക്കിയത്. അവധി അപേക്ഷ പാസാക്കിയതോടെ ആറ് മാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് സുഗതന് വിട്ടുനിൽക്കാം. പൗണ്ട് കടവിൽ അംഗം യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്‍റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ചായിരുന്നു ബിജെപിയുടെ നീക്കം. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകിയില്ല. യുഡിഎഫും എൽഡിഎഫും പ്രതിഷേധം തുടങ്ങിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി, സുഗതന് നൽകിയ കത്ത് മേയർ വി വി രാജേഷ് യോഗത്തില്‍ ഉയർത്തി. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും എന്നാൽ അയോഗ്യത ഒഴിവാക്കാൻ അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
ആഭ്യന്തര വകുപ്പ് നൽകിയ മറുപടിക്കത്ത് ബിജെപിക്ക് ബോണസായത് യുഡിഎഫിന് ക്ഷീണമായി. കത്തില്‍ കടുത്ത അതൃപ്തിയിലാണ് ആഭ്യന്തര മന്ത്രി. കത്ത് നൽകിയ സാഹചര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാത്തതിൽ പഴി കേട്ട എൽഡിഎഫ് ആഭ്യന്തരവകുപ്പ് കത്ത് ഇനി ആയുധമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam