
തിരുവനന്തപുരം: മകളും കൊച്ചുമകളും മരണപ്പെട്ടെന്ന് 11 വർഷത്തിനിപ്പുറം സ്ഥിരീകരിക്കുമ്പോൾ അമ്മ, ഊരുട്ടമ്പലം സ്വദേശിയായ രാധ സാമ്പത്തികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ്. ശാരീരിക അവസ്ഥയെ തുടർന്ന് വീട്ടുജോലിക്ക് പോലും പറ്റാത്ത സ്ഥിതിയിലാണ് ആ അമ്മ. പൊലീസ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചയെ തുടർന്നാണ് രാധക്ക് പതിനൊന്ന് വർഷം മകളെയും കുഞ്ഞിനെയും തേടി ഇങ്ങനെ അലയേണ്ടി വന്നത്. വീട്ടു ജോലിയിൽ കിട്ടിയ വരുമാനവും പൂവച്ചലിലെ അഞ്ച് സെന്റ് സ്ഥലം വിറ്റു കിട്ടിയ പണവുമെല്ലാം മകളെ തേടിയുള്ള യാത്രയിൽ തീർന്നു പോയി. ഫോട്ടോ പത്രത്തിൽ കൊടുക്കാനെന്ന പേരിലും വേളാങ്കണ്ണിയിലും മറ്റും മകളെ അന്വേഷിച്ച് പോകുന്നതിന്റെ പേരിലുമെല്ലാം അന്നത്തെ പൊലീസുകാർ രാധയുടെ കയ്യിൽ നിന്ന് നിരന്തരം പണം വാങ്ങി.
കഴിഞ്ഞ വർഷം വരെ ഭർത്താവ് ജയചന്ദ്രനുണ്ടായിരുന്നു. മകളെ കാണാതായ വിഷമത്തിൽ ജയചന്ദ്രൻ ആത്മഹത്യ ചെയ്തതോടെ രാധ ശരിക്കും ഒറ്റക്കായി. എന്നക്കൊണ്ട് ഇനി ഒരു വീട്ടിലും വീട്ടുവേലക്ക് കഴിയില്ല. രാധ പറയുന്നു. എന്റെ അവസ്ഥ ഇങ്ങനെയാണ്. ഹൃദ്രോഗിയായ രാധക്ക് ചികിത്സക്കും മരുന്നിനും മാസം നാലായിരം രൂപയോളം വരും. കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടില്ല. പൂജപ്പുര തൃക്കണ്ണാപുരത്ത് നേരത്തെ വീട്ടുജോലി ചെയ്തിരുന്ന സ്ഥലത്താണിപ്പോൾ താമസം. വലിയ ദുരന്തം നേരിട്ട ഈ അമ്മക്കിനി ജീവിതം കൊണ്ടുപോകാൻ സഹായം ആവശ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam