
കല്‍പ്പറ്റ: സുരക്ഷ വലയം ഭേദിച്ച് രാഹുൽ ഗാന്ധി ആളുകൾക്കിടയിലേക്ക് ചാടിയിറങ്ങുന്നതും വഴിയോരത്തെ കടകളിലേക്ക് ഓടിക്കയറുന്നതും പതിവാണ്. എന്നാല്‍ ഇത്തവണ രാഹുലിന്‍റെ ചായകുടി വയനാട്ടിലായിരുന്നു.
പുൽപള്ളിയിൽ നിന് ബത്തേരിയിലേക്കുള്ള യാത്രയില്‍ സുരക്ഷ ഉദ്യോഗസ്ഥരും നേതാക്കളുമടക്കമുള്ളവർ സഞ്ചരിക്കുന്നതടക്കം നൂറിലേറെ ലേറെ വാഹനങ്ങൾ രാഹുലിന്‍റെ പിന്നാലെയുണ്ട്. ആറാം മൈലെത്തിയപ്പോൾ രാഹുലിന്‍റെ വണ്ടി സഡൻ ബ്രേക്കിട്ടു. ചാടിയിറങ്ങിയ നിയുക്ത എംപി റോഡ് മുറിച്ച് കടന്നു. സുരക്ഷാ സംഘം ആദ്യമൊന്ന് പകച്ചു. തൊട്ടടുത്തെ ചായക്കടയിലേക്ക് രാഹുലും കൂട്ടരും കയറിയപ്പോൾ നാട്ടുകാരും പാഞ്ഞെത്തി. ആദ്യമൊന്ന് അമ്പരന്നെങ്കിലും കടയുടമ വർഗീസ് ഉള്ളിവടയും പഴം പൊരിയും നല്ല ചൂട് ചായയും നൽകി.
സുരക്ഷ ഉദ്യോഗസ്ഥർക്ക് വലിയ കഷ്ടപ്പാടാണെങ്കിലും ബത്തേരിയിലേക്കുള്ള യാത്രക്കിടെ ചായകുടിക്കാൻ രാഹുൽ റോഡുവക്കിലിറങ്ങിയപ്പോൾ നാട്ടുകാർക്ക് അമ്പരപ്പായിരുന്നു. വയനാടൻ വിഭവങ്ങൾ ആസ്വദിച്ച് കഴിച്ചാണ് രാഹുല്‍ മണ്ഡല പര്യടനം തുടങ്ങിയത്.
ചായയും പലഹാരങ്ങളും കഴിച്ച് വണ്ടിയിലേക്ക് ഓടിക്കയറുമ്പോൾ നാട്ടുകാർ സെൽഫിക്കായി വളഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വഴിയോരക്കടയിലെ ചായ കുടി ലാളിത്യത്തിന്‍റെ പ്രതീകം എന്നാണ് രാഹുൽ അനുയായികളുടെ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam