
വയനാട്: പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉൾപ്പടെയുള്ള പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.
മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനർനിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam