
കൊല്ലം: മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും പിന്നാലെ രാഹുല്‍ ഗാന്ധി എംപിയുടെ (Rahul Gandhi MP Office) ഓഫീസ് തകർത്ത എസ്എഫ്ഐ (SFI) നടപടിയെ തള്ളി സിപിഎം (Cpim) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി (M A Baby). ഒരു കാരണവശാലും ന്യായീകരിക്കാത്ത പ്രവർത്തനം എന്നാണ് അക്രത്തെക്കുറിച്ച് എം എ ബേബി പറഞ്ഞത്. എന്നാൽ, ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കാനുള്ള സാംസ്കാരിക സാക്ഷരത കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ഇത് മോദിയെ സുഖിപ്പിക്കാനുള്ള ആക്രമണമെന്ന തരത്തിൽ കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോൾ എം എ ബേബി നിഷേധിച്ചിരിക്കുന്നത്. നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.
ആക്രമണത്തിൽ എസ് എഫ് ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ളവർ
എസ്എഫ്ഐ മാര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ കുടുങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന
വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണ്.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്ഐ ആക്രമണം, തള്ളിപ്പറഞ്ഞ് യെച്ചൂരി, കുറ്റക്കാർക്കെതിരെ നടപടി വേണം