20 സംഘങ്ങളായി 120 ഓളം പേരാണ് എംപിയെ കണ്ട് നിവേദനം നൽകാൻ കളക്ടേറ്റിൽ എത്തിയിട്ടുള്ളത്. വയനാട്ടിൽ ആറിടത്താണ് ഇന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ.
വയനാട്: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളിൽ റോഡ് ഷോ നടത്തും. കൽപറ്റ റസ്റ്റ്ഹൗസിൽ നിന്ന് രാഹുൽ ഗാന്ധി ആദ്യമെത്തുന്നത് കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷൻ സെന്‍ററിലേക്കാണ്. പ്രാദേശിക ജനപ്രതിനിധികളെ കണ്ട് ചര്‍ച്ച നടത്തുന്ന രാഹുൽ നിവേദനങ്ങൾ സ്വീകരിക്കും. 20 സംഘങ്ങളായാണ് നിവേദനം നൽകാനുള്ളവര്‍ എത്തിയിട്ടുള്ളത്.
മുൻസിപ്പൽ ഓഫീസിൽ നിന്നും പഴയ ബസ് സ്റ്റാന്‍റ് വരെയാണ് ആദ്യ റോഡ് ഷോ. അതിന് ശേഷം പനമരം ,പുൽപ്പള്ളി,നടവയൽ എന്നിവിടങ്ങളിലെല്ലാം രാഹുലെത്തും. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയിൽ അടക്കം ആറിടത്താണ് ഇന്ന് റോഡ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാകും വിധമാണ് എംപിയുടെ സന്ദര്‍ശനമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൽപര്യമറിയിച്ച രാഹുൽ ഗാന്ധി ബാക്കി തീരുമാനങ്ങളുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.
രാഹുൽ ഗാന്ധി ഇന്നലെ പങ്കെടുത്ത റോഡ് ഷോയിലെല്ലാം കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസെന്നും വ്യക്തമാക്കി.