
ആലപ്പുഴ: ചുണ്ടൻ വള്ളത്തിൽ തുഴഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനായി പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോഴാണ് രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്. രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. രാഹുലിനൊപ്പം ദേശീയ പദയാത്രികരും മറ്റു വള്ളങ്ങളിൽ ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിനവും ആലപ്പുഴയിൽ പര്യടനം തുടരുകയാണ്. യാത്രയ്ക്ക് മുൻപ് വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്ത് മൽസ്യത്തൊഴിലാളികളുമായി കൂടിക്കാഴ്‌ച നടത്തി. ആലപ്പുഴ വാടയ്ക്കൽ മൽസ്യഗന്ധി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായുള്ള ചർച്ചയോടെയാണ് ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിന പര്യടനത്തിന് തുടക്കമായത്. മണ്ണെണ്ണ വില വർധന, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൽസ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല. ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. കേരളത്തിൽ യുഡിഎഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.
അറവുകാട് നിന്നാണ് ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം പര്യടനം തുടങ്ങിയത്. യാത്രക്ക് അഭിവാദ്യം അർപ്പിക്കാനായി നൂറ് കണക്കിനാളുകൾ ദേശീയപാതയുടെ ഇരുവശവും തടിച്ചുകൂടിയിരുന്നു. ആദ്യഘട്ടം പാതിരപ്പള്ളിയിലാണ് സമാപിച്ചത്. തുടർന്ന് ടൂറിസം, ഹൗസ് ബോട്ട് രംഗത്തുള്ളവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. രണ്ടാം ഘട്ടം കണിച്ചുകുളങ്ങരയിൽ സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.