
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കഥകളി ആസ്വദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംടി വാസുദേവൻനായരും കഥകളി കാണാൻ എത്തിയിരുന്നു. ആര്യവൈദ്യശാലയിൽ ചികിത്സയിൽ തുടരുകയാണ് ഇരുവരും. ഇതിനിടയിലാണ് കഥകളി കാണാനായി ഇരുവരുമെത്തിയത്. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയിലായിരുന്നു കഥകളി നടന്നത്. കോട്ടക്കൽ പിഎസ് വി നാട്യ സംഘം ആണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്.
കഥയും മുദ്രകളും പദങ്ങളും രാഹുൽ ഗാന്ധിക്ക് നേരത്തെ തന്നെ വിശദീകരിച്ചു നൽകിയിരുന്നു. എംടി വാസുദേവൻ നായർ രാഹുൽ ഗാന്ധിയുടെ തൊട്ടരികിൽ ഇരുന്നായിരുന്നു കഥകളി കണ്ടത്. ഒന്നര മണിക്കൂറോളം കഥകളി ആസ്വദിച്ച രാഹുൽ ഗാന്ധി എല്ലാവരെയും പരിചയപ്പെട്ട ശേഷമാണ് മടങ്ങിയത്. മുമ്പ് കോട്ടക്കലിൽ ചികിത്സ തേടിയ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖരും കഥകളി ആസ്വദിച്ചാണ് മടങ്ങിയത്. ഒരാഴ്ച്ചത്തെ ചികിത്സക്കുവേണ്ടിയാണ് രാഹുൽ കോട്ടക്കലിലെത്തിയത്. ഒപ്പം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലുമുണ്ട്.
ചികിത്സക്കിടെ, മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത് സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നു വരേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് ഇടയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും
ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ അസുഖ ബാധിതൻ ആയിട്ടും ഉമ്മൻ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാൻ താൻ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ നടന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാൻ ഇത് വരെ കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam